ഉമ്മറ ചായ്പ്പിൽ നിറഞ്ഞ വെളിച്ചത്തിൽ എൽ. ഇ. ഡി ബൾബ് പ്രകാശം ചൊരിയുന്നു. താഴെ തിണ്ണയിൽ ചമ്രംപടിഞ്ഞിരുന്ന് പണ്ടെന്നോ വായിച്ചു തീർന്ന 'നാലുകെട്ട് ' സന്ധ്യക്ക് വീണ്ടും ഒന്നു വായിക്കാൻ തുടങ്ങിയതായിരുന്നു
തലേന്നു പെയ്ത മഴയിൽ ഈർപ്പം
കുറയാത്ത മൺപുറ്റുകളിൽ നിന്നും
നിര നിരയായി ഈയാംപാറ്റകൾ ബൾബിനെ ലക്ഷ്യമാക്കി വന്നു.ഇരുട്ടിൽ എവിടുന്നാണെന്ന് പിടിയില്ല തിരണ്ടയും നൊച്ചിയും തളിർത്ത വേലിക്കെട്ടിനിടയിലൂടെയാണ് വരവ്.
ഈയാംപാറ്റകളിൽ ചിലത് കുഞ്ഞൻമാരാണ്.... എല്ലാവർക്കും ഒരേ ലക്ഷ്യം എൽ. ഇ. ഡി, ഒന്നു ചുംബിക്കാനാണോ/വിഴുങ്ങാനാണോ/കടിച്ചു പൊട്ടിക്കാനാണോ എന്നറിയില്ല.ചുറ്റും വട്ടമിട്ടു പറക്കുന്നുണ്ട്.
പണ്ട് ചെറുപ്പത്തിൽ കരണ്ടൊന്നും ഇല്ലാത്ത കാലത്ത് ഈയാംപാറ്റകൾ വരുമ്പോൾ അലുമിനിയം വിളക്കിനെ
കിണ്ണം നിറയെ വെള്ളം നിറച്ച് നടുക്ക് വയ്ക്കും, മിക്കതും തീയിൽ ചിറകുകരിഞ്ഞ് വെള്ളത്തിൽ വീഴും. ചിലത് സമയം കഴിയുമ്പോൾ തന്നേ ചിറകുകളുതിർന്ന് വീഴും. മൂട്ടിൽ റബ്ബറുള്ള കടലാസു പെൻസിലിനോട് ഈയാംപാറ്റകൾക്ക് പ്രത്യേക മമതയാണ് വിളക്കിടുത്തു കാണിച്ചാൽ പെൻസിലിൽ വന്നു പോതിയും... നേരേ തിരിയിലോട്ട് അടുപ്പിക്കും പടപട ശബ്ദത്തിൽ കരിഞ്ഞു വീഴും കൂടെ റബ്ബറും. അമ്മയുടെ ഒരുപാട് ചീത്തവിളികൾ ഇതിന് കേട്ടിട്ടുണ്ട്.
"ചീനക്കാരു എപ്പളും ഇതിനെ വറുത്തു തിന്നും പേരാണ്ടി... ഇബട മഴക്കാലത്ത് പൊരീന്റകൂടെ ഉള്ളിയും മെളക്ട്ട് വറുത്തു തിന്നിട്ടുണ്ട് അന്നൊക്കെ മയക്കാലത്ത് എവടെ പണി... കഞ്ഞീന്നെ എപ്പളും"
മുത്തശ്ശിയാണ്...... വറുതിക്കാലം എന്നൊന്നു ഉണ്ടായിരുന്നു പണ്ട്. ചീനക്കാരുടെ ഒരു കാര്യം ഓ..... വിളക്കിൽ കിടന്നു പൊട്ടുമ്പോൾ തന്നെ വല്ലാത്ത നാറ്റമാണ്... അയ്യേ.
ആദ്യ നിമിഷങ്ങളിൽ തന്നെ ചുമരിനുമേൽ പല്ലികൾ കൂട്ടമായി വന്നു
ചെറിയ വായിലെ വലിയ നാവുകൊണ്ട് ഒറ്റ ചുഴറ്റലിനു ഇരയെ വശത്താക്കും. തിക്കുതിരക്കിനിടയിൽ ഒരുവൻ ചുമരിൽ നിന്നും നിലതെറ്റി വീണു.... ടപ്പേ.... വാലൊരിടത്ത് ശരീരം വേറൊരിടത്ത്... മുറിഞ്ഞ മൂട് ഇളക്കിയിളക്കി ഒടിപ്പോയി.
രണ്ടാം നിമിഷങ്ങളിൽ തവളച്ചേട്ടൻമാരുടെ വരവാണ്.... മഴക്കാലമല്ല.... നാടൻ ചൊറിയൻ തവളകൾ രണ്ടെണ്ണം..... ഇടത്തേക്ക് രണ്ടു ചാട്ടം വലത്തേക്ക് രണ്ടു ചാട്ടം... ഒരു കള്ളുകുടിയന്റെ തടത്തം ഓർമ്മവന്നു. നാവു നീട്ടുന്നതോടൊപ്പം വലത്തെ കൈയ്യും ഉയരും... ഈയാംപാറ്റകളെ വിഴുങ്ങുന്നത് കാണാൻ നല്ല രസമാണ്.
താടയിലെ പേശികൾക്ക് ഒരു ഗുളുഗുളു പ്രതീതിയാണ്.
മൂന്നാം നിമിഷം മുതൽ ഈയാംപാറ്റകൾക്ക് ചിറകുകൾ ഉതിരാൻ തുടങ്ങും...ചുവന്ന ഉറുമ്പുകളുടെ ഊഴമാണ് അടുത്തത്.
ചിറകറ്റുവീണ് വാർദ്ധക്യത്തിൽ എങ്ങോട്ടെന്നില്ലാതെ പൊകുന്നവയെ കൂട്ടം കൂട്ടമായി തിരിഞ്ഞ് പിടിച്ചു വലിച്ച് കൊണ്ടുപോകും.... ഇടക്ക് സാധാരണ കാണാൻ കഴിയാത്ത ചിറകു വച്ച ഭീമൻ കട്ടുറുമ്പുകളും വരും. അറിയാതെ എങ്ങാനും ചിറകറ്റ ഈയാംപാറ്റ ശരീരത്തിൽ വീണാൽ ഉറുമ്പുകൾ കടിക്കുംപോലെ ചുളു ചുളുന്ന് കടിയും കിട്ടും.
അഞ്ചു മിനിറ്റിനുള്ളിൾ ആരവങ്ങൾ ഒഴിഞ്ഞ് കുറേ ചിറകുകൾ മാത്രം ബാക്കിയായി... നിനയാതെ വന്ന കാറ്റ് ചിറകുകളെ മുറ്റത്തേക്ക് വാരിയിട്ടു. നിമിഷങ്ങളുടെ ഇടവേളയിൽ പ്രകൃതിതൻ വിസ്മയം എന്താ അല്ലേ.....! നാലുകെട്ടിലേക്ക് വീണ്ടും... എവിടെയെത്തി.....
അപ്പുണ്ണി സ്ക്കൂളിൽ പോകുന്ന വിവരം മാളു പറഞ്ഞാണ് അവരറിഞ്ഞത്.
'നേരാടീ ?'
'ആ അച്ചമ്മാ, ഞാൻ കണ്ടു. '
'നെനക്കു തോന്നിയതാവും.'
'അല്ലാന്നേയ്. ഞാൻ വർത്തമാനം പറീംകൂടി ചെയ്തു.'
.........................................................
..........................................................
പെട്ടെന്ന് കണ്ണിൽ ചുവപ്പ് കേറുന്നതുപോലെ,
എൽ. ഇ. ഡി ബൾബ് രൂപാന്തരം പ്രാപിച്ച് ചുവന്ന നോട്ടുകെട്ടുകളായി പരിണമിച്ചു.
ചിറകുവെച്ച കുറേ മനുഷ്യ രൂപങ്ങൾ അവിടുന്നും ഇവിടുന്നും നിരകളൊന്നുമില്ലാതെ തിക്കിതിരക്കി മത്സരിച്ച് എൽ. ഇ. ഡി യെ ലക്ഷ്യം വച്ച് ചീറി വരുന്നുണ്ടായിരുന്നു..............!
കതിരേഷ് പാലക്കാട്