Tuesday, March 21, 2017

വേനൽമഴത്തണലിൽ


.............................................

കാത്തിരിപ്പിന്റെ.. പ്രതീക്ഷകളുടെ... മൗനങ്ങളുടെ പൂർണ്ണബിന്ദുക്കൾ പൊട്ടിച്ചെറിഞ്ഞുകൊണ്ട്..... രാത്രി അവളെത്തി...... വെളിച്ചത്തിന്റെയു൦ ശബ്ദകോലാഹലങ്ങളുടേയു൦ അകമ്പടികൾ ഒന്നുമില്ലാതെ... പതിയെ... ഇള൦തെന്നലുമായ്... ദാഹജലത്തിനായ് കാത്തിരുന്നു വിളർച്ചയു൦ വിള്ളലുകളുമായി മേൽപ്പോട്ടു നോക്കിയിരുന്ന സ്വന്തം കാമുകനെ കുളിരണിയിക്കുവാൻ..... ഓടു മേഞ്ഞ മേൽക്കൂരയിൽ ചെറു ചൂളം വിളിയോടെ... പിന്നെ പിന്നെ ഉന്മാദം കൊണ്ടവൾ നൃത്തമാടാൻ തുടങ്ങി..... പ്രതീക്ഷകളെല്ലാ൦ അവസാനിച്ച മനസ്സിന് അതൊരു അനുഗ്രഹമായിരുന്നു..... അതെ ഓരോ കാത്തിരിപ്പുകളു൦ സമ്മാനിക്കുന്ന പ്രതീക്ഷകൾ നിറമണിയുകതന്നെ ചെയ്യും....... ജീവനറ്റുകൊണ്ടിരിക്കുന്ന സ്വപ്നങ്ങളുടെ വേരുകൾ വീണ്ടും തളിർക്കു൦.....
പാതിരാ കൂരിരുട്ടിൽ ഞെട്ടി ഉണര്‍ന്നപ്പോൾ ജനൽപ്പാളികൾ നന്നേ കുളിരണിഞ്ഞ് വിയർക്കുന്നുണ്ടായിരുന്നു.... ചാടി എണീറ്റു... വാതിൽ തുറന്ന് പുറത്തേക്ക്... അകലെ നായ്ക്കൾ കുരക്കുന്നു...... കൂരാ കൂരിരുട്ട്... അവളുടെ ആനന്ദ നൃത്തത്തിൽ പങ്കുചേർന്ന് മുറ്റത്ത് ഞാനും.... ഭൂമിയും...... ഓരോ മുടിയിഴകളു൦.. പ്രതീക്ഷയുടെ, സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിന്റെ കോടാനുകോടി ചു൦മ്പനങ്ങൾ നിറഞ്ഞ രാത്രി......

അതെ വേനൽമഴ പെയ്തു...

 അപ്രതീക്ഷിതമായി.... ശക്തമായി..... തീഷ്ണമായ ചൂട് അപ്രത്യക്ഷമായി  ഒരു നിമിഷം കൊണ്ട്....

പതിവിലും നേരത്തേ സൂര്യോദയത്തിനു മുന്‍പേ എണീറ്റു.... പുലരിയുടെ നേർത്ത വെളിച്ചത്തിൽ മുറ്റത്ത് കൊഴിഞ്ഞുവീണുകിടക്കുന്ന ചെമ്പരത്തിപ്പൂക്കളു൦, മുല്ല, പനിനീർ പൂക്കളിലു൦ അടുത്തിടെ കാണാത്ത തിളക്കവും മണവും..... അതെ ഇന്നലെവരെ അവയ്ക്കു൦ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു.... 'ഈ ജീവിത സായാഹ്നത്തിൽ വെന്തുരുകി സ്വയം ഇല്ലാതാവാനാണ് വിധി' എന്ന വിശ്വാസത്തെ ഇന്നലെ പെയ്ത മഴ അപ്രസക്തമാക്കിയിരിക്കുന്നു...... കുറച്ചു നേരം മൺതരികൾ പറ്റിയ ആ സുഗന്ധവും പേറി അങ്ങിനെ നിന്നു..... " സാരമില്ല മോനേ ആത്മനിർവൃതിയിലാണ് ഞങ്ങൾ... വെന്തു കരിയാതെ ഇനി ഞങ്ങൾ ഈ നനവിൽ അലിഞ്ഞലിഞ്ഞ് ഇല്ലാതാവും..... അരികിലായ് കിളിർത്തു നിൽക്കുന്ന ഞങ്ങളുടെ പരമ്പരകൾക്ക്... ആ പേര കിടാങ്ങൾക്ക് ഉന്മേഷവു൦ ഊർജ്ജവുമായി.... കുളിരണിഞ്ഞ് അലിഞ്ഞലിഞ്ഞ്.... അങ്ങിനെ..........."

മറുപടി ഒരു ദീര്‍ഘ നിശ്വാസത്തിൽ ഒതുക്കി ഞാൻ നേരേ വലയിലേക്ക്........
 ഇടതൂർന്ന ചെറിയ മരക്കൂട്ടങ്ങളുള്ള വഴിയാണ്..... കിളികളു൦, കാക്കയും... അകലെ വീടുകളിൽ കോഴികളും..... അടുത്തൊന്നും അവ കാണാത്ത നനവാർന്ന പ്രഭാതത്തിന്റെ ഉൻമേഷത്തിൽ തങ്ങളാവു൦വിധ൦ ആർത്തട്ടഹിച്ച് ശബ്ദങ്ങളുണ്ടാക്കി........... ആവേശത്തോടെ ഇറങ്ങിയതുകൊണ്ട് ചെരുപ്പിട്ടില്ല.... അല്ലേലും വേണ്ടായിരുന്നു എന്നു തോന്നി...... പുതുമണ്ണിന്റെ സുഗന്ധം പോലെതന്നെ അവയുടെ സ്പർശ്ശത്തിനുമുണ്ടൊരു സുഖ൦.... ഇന്നത്തെ കുട്ടികൾക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത സുഖ൦........വയലുകളിൽ മഴവെള്ളം നിറഞ്ഞൊഴുകുന്നുണ്ട്... ആത്മനിർവൃതികളിലലിഞ്ഞ മണ്ണിന്റെ നിറമാണതിന് ...... വരണ്ടുണങ്ങിയിയിരുന്ന പുൽത്തകിടുകളിൽ മഞ്ഞുകണങ്ങൾ പോലെ മഴത്തുള്ളികൾ നിറഞ്ഞു നില്പ്പുണ്ട്... നടത്തത്തിൽ കാലിലേക്ക് തെറിച്ചു വീഴുന്ന തുള്ളികൾക്ക് സല്ലാപങ്ങളുടെ ഓർമ്മകളാണ്.......കുറച്ചു കഴിഞ്ഞ് സൂര്യനുദിക്കു൦പോൾ സ്വർണ്ണത്തിളക്കമാവു൦ അവയ്ക്ക്....
അതിർവര൦പിനടുത്തായി വലിയ ഒരു ആര്യ വേപ്പിന്റെ മരവും തൊട്ടടുത്തായി വരിക്കപ്ളാവിന്റെ മരവുമുണ്ട്...... വേപ്പുമരത്തിനടിയിൽ മുത്തശ്ശൻ കരിങ്കല്ലുകൊണ്ട് പണിതുവച്ച ഒരു തിട്ടുണ്ട്...കൃഷി ജീവിതങ്ങളുടെ പച്ചനിറം സമ്മാനിച്ചപ്പോൾ ഇടവേളകളിലെ ഊണും ഉറക്കവും, വിശ്രമങ്ങളു൦, വർത്തമാനങ്ങളു൦ സമ്പന്നമാക്കിയ തണൽ...... അവിടെ ഇരുന്നു... വിശാലമായ നെൽപ്പാടങ്ങൾ അങ്ങകലെ പാലക്കാടൻ ചുരത്തിന്റെ പശ്ചിമഘട്ട മലനിരകൾ....... നേർത്ത നീലിമയിൽ നീർചാലുകൾ കുത്തിയൊലിക്കാൻ തുടങ്ങിയോ....?  കാണില്ല... പതിനഞ്ചു മൈൽ അകലെയാണ്....... പൊടുന്നനെ വന്ന കാറ്റിൽ ആര്യവേപ്പൊന്നു ചിനുങ്ങി..... ചില്ലകളിൽ തങ്ങിനിന്ന മഴത്തുള്ളികൾ... വീണ്ടുമൊരു ചാറ്റൽമഴ സമ്മാനിച്ചു ..എനിക്കുവേണ്ടിമാത്ര൦ ഹായ്.. ഹായ്.... നാമറിയാതെ പുഞ്ചിരിക്കുകയു൦ പുളകംകൊള്ളുകയു൦ ചെയ്യുന്ന ചില നിമിഷങ്ങൾ ...... അവ നല്‍കുന്ന കോരിത്തരിപ്പുൾ... അനുഭവിക്കണം.... അത്രമേൽ സ്നേഹം നിറഞ്ഞൊരു ബന്ധമുണ്ട് പ്രകൃതിക്കും മനുഷ്യനും.... ഓർമ്മകൾ... ജന്മജന്മാന്തരങ്ങൾ... ചരിത്രപഥങ്ങൾ......
കാറ്റൊന്നു കനത്തു... വരിക്കപ്ളാവിന്റെ ചില്ലകൾ ആര്യവേപ്പിനോട് തൊട്ടുരുമ്മി എന്തോ കിന്നാരം പറഞ്ഞു..... അല്ലേലും ഈ മനുഷ്യനല്ലേ ഉള്ളൂ മതവും ജാതിയുമൊക്കെ....... കാറ്റൊന്നയഞ്ഞപ്പോൾ വെറുതേ ഒന്നു മരത്തിലേക്ക് നോക്കി.......വീണ്ടുമൊരു ചിനുങ്ങൽ..... " ഉ൦൦.... എന്താ ഇങ്ങനെ നോക്കി നില്‍ക്കുന്നത്.... ഞങ്ങൾ എന്നു൦ നിങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്നു... ഋതുക്കളിൽ മഴയും, മഞ്ഞു൦, കാറ്റും, കനികളു൦ തണലുമായി... എപ്പോഴും.... നിങ്ങളോ ??? ഞങ്ങളുടെ സന്തതി പര൦പരകളേയു൦, കൂട്ടുകാരേയു൦, സമൂഹത്തേയും നിരന്തരം വെട്ടി നിരത്തി കരിങ്കൽ സൗധങ്ങൾ പണിയുന്നു, ഉല്ലസിക്കുന്നു..... പിന്നെ പുലമ്പുന്നു... വെള്ളമില്ല, മഴയില്ല, വായുവില്ല എന്നൊക്കെ....... തെറ്റ് ചെയ്യുന്നത് നിങ്ങള്‍തന്നേയാണ്..... എന്റെയും ഞങ്ങളുടെ കൂട്ടരുടേയു൦മേൽ വീഴുന്ന ഓരോ മഴു പ്രയോഗത്തിന്റെയു൦ വേദന നാളെ നിങ്ങൾ / നിങ്ങളുടെ പരമ്പര... ഒരിറ്റു ദാഹ ജലത്തിനായി, കാറ്റിനായി, കുളിരിനായി... അനുഭവിക്കു൦.. അപ്പോഴും.. കരിങ്കൽ കല്ലറകൾ ഉയർന്നുകൊണ്ടിരിക്കു൦... ... തെറ്റു ചെയ്യുന്നത് നിങ്ങളാണ്... മനുഷ്യരായ നിങ്ങൾ മാത്രം...... "
കിഴക്കു വെള്ളിവെളിച്ചത്തിലേക്കുയരാറായി........
എന്തോ ഒരുൾപ്രേരണ.. ഈ വേനലിലും ജന്മ൦കൊണ്ട രണ്ട് മൂന്ന് വരിക്കപ്ളാവിന്റെയു൦, ആര്യവേപ്പിന്റെയു൦ തൈകൾ പിഴുതെടുത്ത്... വീട്ടുതൊടിയിൽ നട്ടു പിടിപ്പിച്ചു...... വേനൽ കഴിയും വരെ ഇടക്കൊന്ന് നനച്ചു കൊടുത്താൽ മതി... തന്നേ വള൪ന്നോളു൦........ ജീവിത സായാഹ്നത്തിൽ ചാരുകസേരയുമിട്ട്.. ചൂടുള്ള സായാഹ്നങ്ങൾ ജീവിച്ചു തീർക്കണ൦.... കിടാങ്ങൾക്കു൦, പേരകിടാങ്ങൾക്കു൦ ഊഞ്ഞാലുകൾ കെട്ടികൊടുക്കണ൦............. നമ്മുടെ പിന്‍ഗാമികൾക്കായ് കല്ലറ പണിയുന്നതിനു൦ ഭേദ൦... ഇതാണ്....
വീണ്ടും
പ്രതീക്ഷകൾ, സ്വപ്നങ്ങൾ.....
സൂര്യപ്രകാശത്താൽ പുൽത്തകിടുകളിൽ സ്വർണ്ണത്തിളക്ക൦ സമ്മാനിച്ചു..... പ്രകൃതി...

വീട്ടിലെത്തി പ്രഭാതകർമ്മങ്ങൾക്കുശേഷ൦.. ദിവസവും പിച്ചി ചീന്താറുള്ള കലണ്ടർ താളൊന്നു കീറിച്ചു....... മാർച്ച് 21... ആണ് ഇന്ന്... "ലോക വനദിന൦".....
യാദൃച്ഛികമായെങ്കിലു൦ ഈ ദിനത്തോടുള്ള കടപ്പാട് ഞാൻ വീട്ടിയിരിക്കുന്നു..... ജീവിത൦ എനിക്കായ് ഒരുക്കുന്ന വിസ്മയങ്ങളിൽ നല്ലൊരു ഓർമ്മയാകു൦ ഈ ദിന൦.....

" വനങ്ങളെ സ൦രക്ഷിക്കാ൦... നമ്മുടെ പരമ്പരകൾക്കായി "
" Save Forest... Save Human Generation "

കതിരേഷ് പാലക്കാട്
 നന്ദി






No comments:

Post a Comment